Kerala
കൊച്ചി: മലയാളത്തിന്റെ പ്രയ നടൻ സലിം കുമാർ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43ന് അന്ത്യം സംഭവിക്കുകയായിരുന്നു. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
1969 ഒക്ടോബര്‍ ഒമ്പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്.കൊച്ചിന് കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.1996ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ അരങ്ങേറ്റം.
മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചു.
കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
Movies
ചലച്ചിത്ര നിർമാതാവും മുൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചെയർപേഴ്സണുമായ പഹ്ലജ് നിഹലാനി (76) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
ബ്ലോക്ക്ബസ്റ്റർ സിനിമകളടക്കം നിരവധി സിനിമകൾ നിഹലാനി നിർമിച്ചിട്ടുണ്ട്. 1980കളുടെ തുടക്കത്തിൽ ഒരു നിർമാതാവായാണ് നിഹലാനി തന്റെ സിനിമാ യാത്ര ആരംഭിച്ചത്.
2015- 2017 കാലത്താണ് അദ്ദേഹം സിബിഎഫ്സി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചത്.
സെൻസർ ബോർഡിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പഹ്ലജ് നിഹലാനിയുടെ നിരവധി തീരുമാനങ്ങൾ ചലച്ചിത്ര മേഖലയിൽ വിവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
1982 ൽ പുറത്തിറങ്ങിയ ഹാത്ത്കഡി ആണ് ആദ്യം നിർമിച്ച സിനിമ. 1986 ൽ നടൻ ഗോവിന്ദയുടെ അരങ്ങേറ്റ ചിത്രം ഇൽസാം നിർമിച്ചതാണ് വഴിത്തിരിവായി മാറിയത്.
ആഗ് ഹീ ആഗ് എന്ന ചിത്രത്തിലൂടെ ചങ്കി പാണ്ഡെയെ ഹിന്ദി സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതും നിഹലാനി ആയിരുന്നു.
Kerala
കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
2006ലും 2011ലും കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കോതമംഗലം നഗരസഭാ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേലാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ശനിയാഴ്ച വൈകുന്നേരം നാലു മുതൽ കോതമംഗലം ചേലാട്ടെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
Kerala
തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്തകനും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന തൃക്കണ്ണാപുരം സൊസൈറ്റി റോഡ് ഉമാമഹേശ്വരത്തിൽ കെ.ജി.പരമേശ്വരൻ നായർ (95) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അന്ത്യം. ഇന്നു രാവിലെ 11.15മുതൽ 11.45വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ നടക്കും കേരളത്തിന്റെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിത്തിരിവായ നിരവധി വാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരം നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
കേരള നിയമസഭാചരിത്രവും ധർമവും എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മികച്ച നിയമസഭാ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി.സുകുമാരൻനായർ അവാർഡ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങന 13 പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഇതിൽ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ അബ്ദുൾകലാം എന്നിവരിൽ നിന്നുമാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ വീട്ടിലെത്തി അന്ത്യമോപചാരം അർപ്പിച്ചു.
ഭാര്യ: സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ. മക്കൾ: രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽഐസി ഹൗസിംഗ് ഫിനാൻസ്). മരുമക്കൾ: രാജശേഖരൻ (മുൻ അനൗണ്സർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് റിട്ട. ഉദ്യോഗസ്ഥൻ).
International
സിംഗപ്പുർ: അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ രോഗശാന്തി ശുശ്രൂഷകനും വചനപ്രഘോഷകനുമായ റിഡംപ്റ്ററിസ്റ്റ് വൈദികൻ ഫാ. ജിനോ ഹെൻറിക്സ് സിംഗപ്പുരിൽ അന്തരിച്ചു. സിംഗപ്പുരിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
1937 ഓഗസ്റ്റ് 30ന് ഇന്ത്യയിൽ ജനിച്ച ഫാ. ജിനോ കരിസ്മാറ്റിക് നവീകരണം ഇന്ത്യയിൽ രൂപപ്പെടുത്തിയതിന്റെ മുഖ്യശില്പികളിൽ ഒരാളായിരുന്നു. വടക്കേ അമേരിക്കയിൽ ഉപരിപഠനം നടത്തിയ ഇദ്ദേഹം ഇന്ത്യയിലെ കാത്തലിക് കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി.
1980 മുതൽ 89 വരെയുള്ള ഒമ്പതു വർഷക്കാലം നാഷണൽ സർവീസ് ടീം ചെയർമാനായിരുന്നു. പിന്നീട് ഏഷ്യൻ കരിസ്മാറ്റിക് സർവീസ് ടീം ചെയർമാനായും പ്രവർത്തിച്ചു. കൂടാതെ വിശുദ്ധ മദർ തെരേസയുടെ ആത്മീയ ഉപദേഷ്ടാവായി ഒരു പതിറ്റാണ്ടിലധികം ശുശ്രൂഷ ചെയ്തു.
ജീസസ് യൂത്ത്, ക്രിസ്റ്റീൻ പ്രസ്ഥാനങ്ങൾക്ക് ആരംഭഘട്ടത്തിൽ പിന്തുണയും പ്രോത്സാഹനവും ആത്മീയ നേതൃത്വവും നൽകി. സംസ്കാരം പിന്നീട്.
National
ചെന്നൈ: രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി (72) അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായിരുന്ന ചൗധരിയുടെ മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
അപകടത്തിന്റെ വിശദാംശങ്ങളോ വാഹത്തിലുണ്ടായിരുന്നവരെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്.
കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്. പുതു വസന്തം (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പുരിയാദ പുതിർ (1990) എന്ന ചിത്രവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
NRI
കാനഡ/തൃശൂർ: നടത്തറ കൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82) അന്തരിച്ചു. മേയ് 4 തിങ്കളാഴ്ച പുലർച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മദർ തെരേസ യൂണിറ്റ് പ്ലാസേഡ് അവന്യൂ, നടത്തറ നിവാസിയാണ്.
കാനഡ ടൊറൊന്റോയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കെ.പി. വർഗീസിന്റെ സഹോദരനാണ് പരേതൻ.
ഭാര്യ: ആനി സണ്ണി. മക്കൾ: സജീവ്, സാൻജോ.മരുമക്കൾ: ലിൻസി, ബിന്ദു.
സംസ്കാരം: സംസ്കാര ശുശ്രൂഷകൾ 05-05-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ വച്ചു നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ;19020515846, 16459812343, 19020515846, 16459812343
District News
കോഴിക്കോട്: കോഴിക്കോട് അതിരൂപത മുന്‍ വികാരി ജനറാളും മുന്‍ കോര്‍പറേറ്റ് മാനേജറുമായിരുന്ന ഫാ.ഡോ. തോമസ് പനക്കല്‍ (80) അന്തരിച്ചു. സംസ്കാരം മേയ് ആറിന് വൈകുന്നേരം നാലിന് കൊച്ചി കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് ഫെറോന പള്ളിയില്‍.
മേയ് അഞ്ചിന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ കോഴിക്കോട് ഭദ്രാസന ദേവാലയമായ മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം നാലിന് കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ഭൗതികദേഹം കൊച്ചിയിലേക്കു കൊണ്ടുപോകും. മേയ് ആറിന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്നു വരെ കൊച്ചി കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് ഫെറോന പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. വൈകുന്നേരം നാലിനുള്ള ദിവ്യബലിക്കു ശേഷം സംസ്കാരം നടത്തും.
1946 ഏപ്രില്‍ 16ന് കൊച്ചിയിലെ ചെല്ലാനത്ത് ഗ്രിഗറി-ഇസബെല്ലമ്മ ദമ്പതികളുടെ മകനായാണ് ജനനം. തൃശിനാപ്പള്ളി സെമിനാരിയില്‍ നിന്ന് ഫിലോസഫിയിലും മംഗലാപുരത്ത് നിന്നു തിയോളജിയിലും പരിശീലനം പൂര്‍ത്തിയാക്കി. ബിഎ, ബിപിഎച്ച്, ബിടിഎച്ച് ബിരുദങ്ങള്‍ നേടിയ അദ്ദേഹം റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.
1976 മേയ് അഞ്ചിന് വൈദിക പട്ടം സ്വീകരിച്ചു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് പള്ളിയില്‍ സഹവികാരിയായും പയ്യന്നൂര്‍, ചെറുകുന്ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, ചുണ്ടേല്‍ സെന്റ് ജൂഡ് ദേവാലയം, പിലാത്തറ, കോഴിക്കോട് സെന്റ് ജോസഫ് ദേവാലയം, മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍, മലപ്പുറം സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. 2012 മുതല്‍ 2021 വരെ കോഴിക്കോട് അതിരൂപത വികാരി ജനറലായിരുന്നു. 2013 മുതല്‍ 2020 വരെ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ചു. സഹോദരങ്ങള്‍: കുട്ടപ്പു, സെലിന്, ലാലി, എമിലി, കുഞ്ഞുപിള്ള.
Kerala
മാവേലിക്കര: ചെണ്ട വിദ്വാന് മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തില്‍ കലാമണ്ഡലം ശ്രീകാന്ത് വര്‍മ (കണ്ണന്-49) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
കേരളപാണിനി എ.ആര്. രാജരാജവര്‍മ സ്മാരക ഭരണസമിതി മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനും ആയിരുന്ന മാവേലിക്കര കോട്ടയ്ക്കകം ശ്രീപാദത്തില്‍ പരേതനായ പ്രഫ. ആര്.ആര്.സി. വര്‍മയുടെയും റിട്ട. സംഗീത അധ്യാപിക ശാന്താദേവിയുടെയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം.
ഇടയ്ക്കയിലും തായമ്പകയിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച ചുരുക്കം കലാകാരന്മാരില് ഒരാളായിരുന്നു അദ്ദേഹം. കണ്ണമ്പള്ളി കഥകളിയോഗം, ശ്രീവല്ലഭവിലാസം കഥകളിയോഗം തുടങ്ങിയവയുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷേക്സ്പിയര് നാടകമായ ഒഥല്ലോ ആട്ടക്കഥാ രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിന് പിന്നണിയില്‍ ചെണ്ട വായിച്ചതും ശ്രീകാന്ത് വര്‍മയായിരുന്നു. കഥകളിയിലെ ഓരോ കഥാപാത്രത്തിന്റെയും ഭാവങ്ങള്‍ക്കനുസരിച്ച് ചെണ്ടയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഭാര്യ: ധന്യ. മകള്‍: ശ്രീധ.
Kerala
കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന് പനയ്ക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.
പൈതലാം യേശുവേ, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹസ്വരൂപാ തവദര്ശനം, ദൈവം നിരുപമസ്നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍... തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 ഉം ഗാനഗന്ധര്വന് യേശുദാസിന്റെ ശബ്ദത്തിലാണു ലോകം ആസ്വദിച്ചതെന്നതും ശ്രദ്ധേയം.
കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് പൈതലാം യേശുവേ... എന്ന ശ്രദ്ധേയ ഗാനം. തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. സ്കൂള്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്ന കെ.എസ്. ചിത്രയെക്കൊണ്ട് ഈ പാട്ടുപാടിക്കാന്‍ പനക്കലച്ചനോടു നിര്‍ദേശിച്ചതു യേശുദാസ് തന്നെയായിരുന്നു.
തരംഗിണിയുടെ ഹിറ്റുകളായ സ്നേഹസന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.
കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്റെ മകനാണു ഫാ. ജെസ്റ്റിന്. 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഫാ. ജെസ്റ്റിന് പനയ്ക്കലിന്റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
National
പട്യാല: പഞ്ചാബ് കോൺഗ്രസിന്റെ ഭീഷ്മ പിതാമഹനെന്ന് അറിയപ്പെടുന്ന മുൻമന്ത്രി ലാൽ സിംഗ് (84) അന്തരിച്ചു.
ചണ്ഡിഗഡിലെ വസതിയിൽവച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് മൊഹാലിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.
1990 ൽ ബിയാന്ത് സിംഗ് സർക്കാരിൽ ഏറ്റവും സ്വാധീനശക്തിയുള്ള മന്ത്രിയായിരുന്നു. അമരീന്ദർ സിംഗ് സർക്കാരിൽ ധനമന്ത്രിയായും മികവ് തെളിയിച്ചു. ആറ് തവണ നിയമസഭയിലെത്തിയ ലാൽ സിംഗ് പഞ്ചാബ് പ്രദേശ് കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
International
ന്യൂയോര്‍ക്ക്: വിഖ്യാത ഹോളിവുഡ് ആക്ഷന്‍ ഹീറോ ചക്ക് നോറിസ് (86) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഹവായില്വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ‘ദ ഡെല്‍റ്റ ഫോഴ്സ്’, ‘മിസിംഗ് ഇന്‍ ആക്ഷന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
1972ല്‍ പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദ ഡ്രാഗണ്‍’ എന്ന ചലച്ചിത്രത്തില്‍ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായുള്ള നോറിസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തായ ബ്രൂസ് ലീയുടെ ക്ഷണപ്രകാരമാണ് നോറിസ് വില്ലന്‍ വേഷം ചെയ്യാനെത്തിയത്. എഴുപതുകളിലും എണ്‍പതുകളിലും ആക്ഷന്‍ ഹീറോ എന്ന നിലയില്‍ പേരെടുത്തു. ടെലിവിഷന്‍ പരമ്പരകളും ഏറെ ആരാധകരെ നേടിക്കൊടുത്തു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിലുണ്ട്.
1940ല്‍ അമേരിക്കയിലെ ഒക്ലഹോമയിലാണ് ചക്ക് നോറിസ് ജനിച്ചത്. കൗമാരകാലത്ത് യുഎസ് വ്യോമസേനയില്‍ അംഗമായി കൊറിയയില്‍ ജോലി ചെയ്യവേയാണ് നോറിസ് ആയോധനകല പരിശീലിച്ചത്. 1960കളില്‍ കരാട്ടെ ചാന്പ്യനായി.
സ്വന്തമായി ഒരു കരാട്ടെ ശൈലി അദ്ദേഹം രൂപവത്കരിച്ചു. ലോക കരാട്ടെ ചാമ്പ്യനായി വിരമിച്ച ശേഷമാണു നോറിസ് അഭിനയത്തിലേക്കു തിരിഞ്ഞത്. തായ്ക്വാൻഡോ, ജൂഡോ, ജിയു ജിറ്റ്സു എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഭാര്യ ജെന ഒ കെല്ലി.
National
ഗോഹട്ടി: ആസാമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബിരേൻ സിംഗ് എംഗ്തി (81) അന്തരിച്ചു.
ഗോഹട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിഫു മണ്ഡലത്തിൽനിന്ന് അഞ്ചു തവണ ലോക്സഭാംഗമായ എംഗ്തി രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽചീഫ് എക്സിക്യൂട്ടീവ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ലാണ് അവസാനമായി ലോക്സഭാംഗമായത്.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന പാങ്ങോട് വിവേകാനന്ദ നഗര്‍ ഐശ്വര്യയില്‍ കെ. ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു.
ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്സ്പ്രസ്, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ചര്‍ച്ചയായ ഒട്ടേറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്റ് മാധ്യമത്തിലേക്ക് വരുന്നതിനു മുമ്പ് 10 വര്‍ഷക്കാലമാണ് അദ്ദേഹം റേഡിയോയില്‍ പ്രവര്‍ത്തിച്ചത്.
പിന്നീട് ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന പ്രോഗ്രാമിന്റെ അവതാരകനായും ശ്രദ്ധേയനായി. മറ്റാര്‍ക്കും കിട്ടാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1977ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം തകര്‍ന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ആകാശവാണി ഡല്‍ഹി ലേഖകനായിരുന്ന ഗോവിന്ദന്‍കുട്ടി. പൈലറ്റടക്കം അഞ്ചുപേര്‍ മരിക്കുകയും പ്രധാനമന്ത്രി ഉള്‍പ്പെടെ രക്ഷപ്പെടുകയും ചെയ്ത അപകടം ലോകത്തെ ആദ്യമായി അറിയിച്ചത് ഗോവിന്ദന്‍കുട്ടിയാണ്.
കക്കി വനം കുംഭകോണം പുറത്തുകൊണ്ടുവരികയും അതിന്മേല് നിയമസഭയില്‍ വലിയ കോളിളക്കമുണ്ടാവുകയും ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തത് ഗോവിന്ദന്‍കുട്ടിയുടെ റിപ്പോര്‍ട്ടിനെത്തുടർന്നായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്റെ ജീവചരിത്രമായ ആന്‍ ഇന്റിമേറ്റ് സ്റ്റോറി: എ ബയോഗ്രഫി ഓഫ് ടി.എന്‍. ശേഷന് ശ്രദ്ധേയമാണ്. മലയാളത്തില്‍ അദ്ദേഹം രചിച്ച കാലക്ഷേപം എന്ന പുസ്തകം വലിയ ചര്‍ച്ചയായി. ഇതിനു പുറമേ കെ. കരുണാകരന്, കെ.എം. മാണി, ബിസിനസുകാരന് രാജന് പിള്ള എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അഗാധമായ അറിവും വിശകലനശേഷിയും കൊണ്ട് സഹപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ വിസ്മയകരമായ അധ്യായത്തിനാണ് ഗോവിന്ദന്‍കുട്ടിയുടെ വിയോഗത്തിലൂടെ തിരശീല വീണിരിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ശാരദാമണി തങ്കച്ചിയാണ് ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ. മക്കള്‍: കാര്‍ത്തിക, കാര്‍ത്തിക് കെ. ഗോവിന്ദ് (ഇരുവരും യുഎസ്), മരുമക്കള്‍: അരുണ്‍, കാതറിന്. സംസ്കാരം പിന്നീട്.
National
മുംബൈ: റെഡി, ഗബ്ബാർ ഈസ് ബാക്, ഡീ ഡേ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ നടി പ്രവീണ ദേശ്പാണ്ഡെ (60)അന്തരിച്ചു.
രക്താർബുദത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. പ്രവീണയുടെ കുടുംബാംഗങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
മറാഠി നാടകസമിതികളിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ, തസ്കരീ-ദ സ്മഗ്ളേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
National
ന്യൂഡൽഹി: ദൂരദർശൻ മുൻ വാർത്താ അവതാരക സരള മഹേശ്വരി (71) അന്തരിച്ചു. 1980കളിലെയും 90കളിലെയും ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായിരുന്നു.
1976 മുതൽ 2005 വരെ ദൂരദർശനിൽ സേവനമനുഷ്ഠിച്ചിരുന്നു. അന്ത്യകർമങ്ങൾ ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഡൽഹി നിഗംബോധ്ഘട്ടിൽ നടത്തി.
Kerala
തിരുവനന്തപുരം: മുതിർന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പോങ്ങുംമൂട് ബാബുജി നഗർ രാമവർമ ലെയിൻ സായികൃപയിൽ ടി. മാധവമേനോൻ (96) അന്തരിച്ചു.
1954 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ,
പട്ടിക വർഗന വികസന വകുപ്പ് ഡയറക്ടർ, സെൻട്രൽ പിഡബ്ല്യുഡി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, കാർഷികോത്പാദന കമ്മീഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പീപ്പിൾ ഓഫ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു.
അട്ടപ്പാടി ഹിൽ ഏരിയാസ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഗവേണിംഗ് കൗണ്‍സിൽ അംഗമാണ്. പാലക്കാട് തിരുവില്വാമല തേലക്കാട്ട് കുടുംബാംഗമാണ്. 2022ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ആദ്യത്തെ ’കേരള പ്രഭ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: മണി. മക്കൾ: മായ (പത്രപ്രവർത്തക), മഹേഷ് (ബംഗളൂരു). മരുമക്കൾ: ശ്രീജിത്ത് ശ്രീധരൻ, പരേതയായ ദീപ്തി.
NRI
ഡാളസ്: സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം പോൾ തോമസ് ഇടാട്ടുകാരൻ അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: ലിൻസി തോമസ്. മക്കൾ: ജോയൽ തോമസ്, ജിയ തോമസ്. സംസ്കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്കാര സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ.ഫാ. സിബി സെബാസ്റ്റ്യൻ, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ് - 9722401100, വികാരി - 3462700262.
Kerala
കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കൊല്ലം സ്വദേശിയായ അദ്ദേഹം 2005 മുതൽ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
വിരമിച്ചശേഷം സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശിപാർശ ചെയ്തത്.
ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ, നുവാൽസ് വൈസ് ചാൻസലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
നീണ്ടൂർ: കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ (55) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി.
മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥി നിഫ്റ്റ് ചെന്നൈ).
National
ന്യൂഡൽഹി: നടനും ഗായകനും റിയാലിറ്റി ഷോ ജേതാവുമായ പ്രശാന്ത് തമാംഗ് (43) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ ഡൽഹി ജനക്പുരിയിലെ വസതിയിലായിരുന്നു അന്ത്യം. 2007ലെ ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോ ജേതാവാണ് തമാംഗ്. 2010ൽ പുറത്തിറങ്ങിയ ‘ധന്യവാദ്’ ആണ് ആദ്യ ആൽബം. 2010ൽ ഗൂർഖ പാൽട്ടൺ എന്ന നേപ്പാളി സിനിമയിലൂടെയാണ് തമാംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഏപ്രിൽ 17നു റിലീസ് ചെയ്യാനിരിക്കുന്ന സൽമാൻ ഖാൻ ചലച്ചിത്രം ബാറ്റിൽ ഓഫ് ഗൽവാനിൽ പ്രശാന്ത് തമാംഗ് അഭിനയിച്ചിട്ടുണ്ട്.
1983 ജനുവരി നാലിന് ഡാർജിലിംഗിലെ ഗൂർഖ കുടുംബത്തിലാണ് തമാംഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ബംഗാൾ പോലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർവീസിലിരിക്കേ പിതാവ് മരിച്ചതിനെത്തുടർന്ന് പ്രശാന്ത് തമാംഗിനു പോലീസിൽ ജോലി ലഭിച്ചു.
സുഹൃത്തുക്കളുടെ പ്രേരണയാലാണ് തമാംഗ് ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. തമാംഗിന്റെ വിജയത്തിൽ ഡാർജിലിംഗ് കുന്നുകളിലും സിക്കിമിലും നേപ്പാളിലും വലിയ ആഘോഷം നടന്നു.
Kerala
കോട്ടയം: സിഎംഐ സന്യാസസമൂഹം കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാംഗമായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സിഎംഐ (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുമ്മറ്റം (പുതുപ്പള്ളി) സെന്റ് ആന്റണീസ് പള്ളിയിൽ.
ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ പരേതരായ ഫിലിപ്പ്-മേരി ദന്പതികളുടെ മകനാണ്. അന്നമ്മ സെബാസ്റ്റ്യൻ മണിയൻചിറ, പരേതരായ ജോസഫ് മങ്ങാട്ട്, ഫാ. ചെറിയാൻ കൊച്ചുപുരയ്ക്കൽ സിഎംഐ, വർഗീസ്, സിസ്റ്റർ ഫിലിപ്പ, ജോയി ചെറുവാണ്ടൂർ എന്നിവർ സഹോദരങ്ങളാണ്.
ദീപിക സൺഡേ സപ്ലിമെന്റ് എഡിറ്റർ, പരസ്യവിഭാഗം മാനേജർ, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യൻ അമേരിക്കയിൽ ദീർഘകാലം അജപാലനശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
സിഎംഐ സമൂഹത്തിന്റെ അമേരിക്ക-കാനഡ മിഷന്റെ ജനറൽ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
Kerala
കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2011 മുതൽ 2016വരെയാണ് ധര്‍മടം എംഎൽഎയായി പ്രവര്‍ത്തിച്ചത്. തുടർന്ന് 2016ൽ പിണറായി വിജയന് വേണ്ടി മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.കെ. നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. എകെജി ആശുപത്രിയുടെ പ്രസിഡന്റ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Movies
കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
Kerala
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.
ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസൻ പൊന്നാക്കിമാറ്റിയിരിക്കുന്നത്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്).
Kerala
മാഹി: പ്രമുഖ ചെറുകഥാകൃത്തും നാടക രചയിതാവും നോവലിസ്റ്റും സാഹിത്യകാരൻ എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനുമായ എം. രാഘവൻ (95 ) അന്തരിച്ചു. ഇന്നലെ പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ നടന്നു.
ഡൽഹിയിലെ ഫ്രഞ്ച് എംബസിയിലെ സാംസ്കാരിക വകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റെയും കൊറമ്പാത്തിയമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). മറ്റു സഹോദരങ്ങൾ: ശിവദാസ് (റിട്ട. ചീഫ് എൻജിനിയർ ഭക്രാനംഗൽ), എം. വിജയലക്ഷ്മി (ധർമടം), പരേതരായ ബാലൻ (എൻജിനിയർ), കഥാകൃത്ത് എം. ശ്രീജയൻ (പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).
മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായ രാഘവൻ മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും ജോലി ചെയ്തു. 1983-ൽ എംബസിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽനിന്നു വിരമിച്ചു. പിന്നീട് മയ്യഴിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. നനവ്, വധു, സെപ്റ്റംബർ അകലയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങൾ), നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ(നോവലുകൾ), കർക്കിടകം, ചതുരംഗം (നാടകങ്ങൾ), ദോറയുടെ കഥ എന്നിവ പ്രധാനകൃതികളാണ്.
ഡോ. മഹേഷ് മംഗലാട്ട് എഡിറ്റ് ചെയ്ത എം. രാഘവന്റെ സമ്പൂർണ കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായിരുന്ന എം. രാഘവൻ മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
എസ്.കെ. പൊറ്റെക്കാട്, എം.വി. ദേവൻ, ടി. പത്മനാഭൻ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, ഒ.വി. വിജയൻ, എം.ജി.എസ്. നാരായണൻ, നടൻ ഇന്നസെന്റ് തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു.
ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽനിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
2008ലെ നോവലിനുള്ള അബുദാബി ശക്തി അവാർഡ് ‘ചിതറിയ ചിത്രങ്ങൾ’ക്ക് ലഭിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പ്രശസ്ത ബംഗാളി നടൻ കല്യാൺ ചാറ്റർജി (81) അന്തരിച്ചു. ടൈഫോയ്ഡ് ബാധിച്ച് കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാനൂറിലേറെ ചലച്ചിത്രങ്ങളിൽ ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. 1968ലാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
സത്യജിത് റേയുടെ പ്രതിദ്വന്ദിയിലും സുജോയ് ഘോഷിന്റെ ഹിന്ദി സിനിമ കഹാനിയിലും ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. സൗമിത്ര ചാറ്റർജി, സാബിത്രി ചട്ടോപാധ്യായ, ദീപാങ്കർ ഡേ എന്നിവരുടെ സമകാലികനായിരുന്നു കല്യാൺ ചാറ്റർജി.